മുസ്‌ലി പവര്‍ ഉടമയുടെ ഡോക്ടര്‍ ബിരുദം വ്യാജമെന്ന് സര്‍വകലാശാല


കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രാ  നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്  ഉടമ കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ത്ത ഡോക്ടര്‍ ബിരുദം വ്യാജം.അമേരിക്കയിലെ റോക്ക വില്‍  കേന്ദ്രമായ   യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്  യൂനിവേഴ്‌സിറ്റി കോളജ് അധികൃതരാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.സി. അബ്രഹാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേ സര്‍വകലാശാല നല്‍കിയതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ഇതിന്റെ സാധുതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്   കോളജ് അധികൃതരുമായി  ബന്ധപ്പെട്ട് 'മാധ്യമം' നടത്തിയ അന്വേഷണത്തിലാണ് വസ്തുത വെളിപ്പെട്ടത്. പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ്  കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്  വ്യക്തമായിട്ടുള്ളത്.
യു.എം.യു.സി  എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാലയില്‍ നിന്ന്   മാനേജ്‌മെന്റ്  ഇന്‍ വാല്യൂ അഡിഷന്‍  ഓഫ് ട്രെഡീഷനല്‍   ഹെര്‍ബ്‌സ്  വിഷയത്തില്‍ ഉന്നത ബിരുദം ലഭിച്ചെന്നാണ് കെ.സി. അബ്രഹാമിന്റെ അവകാശവാദം. ഇങ്ങനെയൊരു വിഷയത്തില്‍  ബിരുദമോ ഡോക്ടര്‍ വിശേഷണമോ നല്‍കുന്നില്ലെന്നും മേല്‍പ്പറഞ്ഞ വ്യക്തി വിദ്യാര്‍ഥിയായി പരീക്ഷ എഴുതിയിട്ടില്ലെന്നും  സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍  ക്രിസ്റ്റഫര്‍ വി. കസാനോ  വ്യക്തമാക്കി. യു.എം.യു.സി.8101982  03  06 എം.ഡി എന്ന  നമ്പറില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടറല്‍ കൗണ്‍സിലും സെനറ്റും  ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ അന്താരാഷ്ട്ര  വിദ്യാര്‍ഥി ആയ കുന്നത്തുചാക്കോ അബ്രഹാമിന് ഈ ബിരുദം ലഭിച്ചെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്.2006  മേയ് 22നാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍  കെ.സി.എബ്രഹാം  എന്ന പേരിനൊപ്പം  എം.ഡി  എന്നുകൂടി എഴുതി ചേര്‍ത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനത്തിന്റെ മാനേജിങ്  ഡയറക്ടര്‍  എന്നതിന്റെ  ചുരുക്കമാണ് എം.ഡി എന്നത്. എന്നാല്‍,ഇത്  ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്നതിന്റെ  ചുരുക്ക രൂപമെന്ന നിലയില്‍ പൊതുജനത്തെ വഞ്ചിക്കുന്നതാണെന്ന്   നേരത്തേ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു .



0 comments:

Post a Comment