കപടവൈദ്യത്തിന്റെ പുതിയ അടവുകള്‍


റിപ്പോര്‍ട്ട് / ബാബു ചെറിയാന്‍

''സാര്‍ നീങ്ക രാത്രി പൊണ്ടാട്ടി പക്കത്ത് ചെന്നാ ഒന്നുമേ നടക്കാത്. ഉശിരില്ലൈ. എല്ലാമേ തളന്ത് ഇന്ത റബറ് മാതിരി, (സൈക്കിള്‍ ട്യൂബിന്റെ കഷണം വീശി കാണിക്കുന്നു. ഇന്ത മയിലെണ്ണ പുരട്ടി ഇന്തമാതിരി തടവിയാല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് പാര്. ഇന്തമാതിരി നിക്കും (എണ്ണയിട്ട് മിനുക്കിയ ഇരുമ്പ് ദണ്ഡ് ഉയര്‍ത്തിക്കാണിക്കുന്നു). മയിലെപ്പോലെ പറന്താടലാം'' -കോഴിക്കോട് മിഠായിതെരുവിലെ ഒരു പഴയകാല ഞായറാഴ്ചച്ചന്തയില്‍ മയിലെണ്ണ വില്‍ക്കുന്ന ലാടവൈദ്യന്‍ കത്തിക്കയറുകയാണ്. അല്‍പം മാറിനിന്ന് പ്രകടനം വീക്ഷിച്ചിരുന്നവര്‍ ഒന്നൊന്നായി വൈദ്യനെ വളയുന്നു. നൂറു രൂപ നല്‍കി 100 മില്ലി മയിലെണ്ണ ഒരാള്‍ സ്വന്തമാക്കിയതോടെ ജാള്യമുഖവുമായി ഓരോരുത്തര്‍ കടന്നുവരുന്നു. അര മണിക്കൂര്‍കൊണ്ട് അമ്പത് കുപ്പിയോളം മയിലെണ്ണ വിറ്റഴിച്ച ലാടൈവദ്യന്‍ ഊറിച്ചിരിയോടെ മുന്നിലിരുന്ന തകരപ്പെട്ടി പൂട്ടി എഴുന്നേല്‍ക്കുന്നു. അരമണിക്കൂര്‍കൊണ്ട് അയ്യായിരം രൂപ കീശയില്‍! വീട്ടില്‍പോയി എണ്ണ പരീക്ഷിച്ച് ഇളിഭ്യരായവരാരും മാനക്കേട് ഭയന്ന് വൈദ്യനെ തിരഞ്ഞുപോയില്ല. വര്‍ഷങ്ങളായി ലാടവൈദ്യന്മാര്‍ പയറ്റിത്തെളിഞ്ഞ അതേ അടവുമായി 'മസില്‍പവര്‍ എക്‌സ്ട്രാ' മരുന്നു കമ്പനികള്‍ ഇപ്പോള്‍ ലൈംഗികത വിറ്റ് കോടികള്‍ കൊയ്തുകൊണ്ടിരിക്കുന്നു.
ലൈംഗികത, സൗന്ദര്യം, ജ്യോതിഷം ഇവ എങ്ങനെ വിറ്റഴിക്കാമെന്നും സാധാരണക്കാരന്റെ പണം എങ്ങനെ പോക്കറ്റിലാക്കാമെന്നും മനസ്സിലാക്കാന്‍ പഴയ ലാടവൈദ്യന്മാരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കിയിരിക്കയാണ് 'പവര്‍ എക്‌സ്ട്രാ' കമ്പനികള്‍. ആയിരങ്ങള്‍ മുടക്കി ഗുളിക കഴിച്ചിട്ടും ഉത്തേജനം നേടാന്‍ കഴിയാത്തവരാരും നാണക്കേട് ഭയന്ന് പരാതിയുമായെത്തില്ലെന്ന് ആയുര്‍വേദ മുതലാളിമാര്‍ക്ക് നന്നായറിയാം. 100 ശതമാനം ആയുര്‍വേദ ലൈംഗിക ഉത്തേജക മരുന്നെന്ന് അവകാശപ്പെടുന്ന മൂവാറ്റുപുഴ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുസ്‌ലി പവര്‍ എക്‌സ്ട്രായില്‍ ഇംഗ്ലീഷ് ഉത്തേജക മരുന്നായ 'തഡാല്‍ഫില്‍' അമിതമായി പൊടിച്ചുചേര്‍ത്തിട്ടുണ്ടെന്നാണ് ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി(ഡിപ്‌സാര്‍)യുടെ കണ്ടെത്തല്‍. വില്‍പനബില്‍ അടക്കമുള്ള രേഖകള്‍ സഹിതം ദല്‍ഹിയിലെ മരുന്ന് കടകളില്‍നിന്നാണ് ലബോറട്ടറി അധികൃതര്‍ സാമ്പിള്‍ ശേഖരിച്ചത്.
ലൈംഗിക ഉത്തേജക മരുന്നുരംഗത്ത് ലോകം കീഴടക്കിയ വയാഗ്രയുടെ പിന്‍ഗാമിയാണ് 'തഡാല്‍ഫില്‍'. ലൈംഗിക ഉത്തേജനത്തിന് ലോകത്തിലെ അദ്ഭുത മരുന്നായി അറിയപ്പെടുന്ന തഡലാഫിന്‍ അടങ്ങുന്ന ഉത്തേജക ഗുളികകള്‍ ഇന്ത്യയില്‍ വന്‍കിട അലോപ്പതി മരുന്ന് കമ്പനികള്‍ വിപണിയിലിറക്കിയിട്ടുണ്ട്. ആരോഗ്യമുള്ള ഒരു പുരുഷന് പരമാവധി ഉപയോഗിക്കാവുന്ന തഡാല്‍ഫില്‍ 20 മി.ഗ്രാം മാത്രമാണെന്നിരിക്കെ മുസ്‌ലി പവര്‍ എക്‌സ്ട്രായുടെ ഒരു ഗുളികയില്‍ 32 മി.ഗ്രാം തഡാല്‍ഫില്‍ ഉണ്ടെന്ന് ദല്‍ഹിയിലെ ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞതായി മുംബൈയില്‍നിന്നിറങ്ങുന്ന വൈദ്യശാസ്ത്ര മാസിക ക്രോണിക്കിള്‍ ഫാര്‍മബിസ് വെളിപ്പെടുത്തുന്നു.
അളവില്‍കൂടുതല്‍ ഉപയോഗിച്ചാല്‍ ഉദരരോഗങ്ങള്‍, വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധംനശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദ കുറവ് തുടങ്ങി മാരക രോഗങ്ങള്‍ക്ക് തഡാല്‍ഫില്‍ കാരണമാകുമെന്ന് ലബോറട്ടറി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇനി മുസ്‌ലി പവര്‍ എക്‌സ്ട്രായുടെ ഔദ്യോഗിക വെബ്‌സൈറ്റായ മുസ്‌ലി പവര്‍ എക്‌സ്ട്രാ ഡോട്ട് കോം ഒന്നു പരിശോധിക്കാം. ലോകത്തിലെ അപൂര്‍വ പച്ചമരുന്നുകളുടെ സത്തില്‍നിന്നു തയാറാക്കുന്ന മുസ്‌ലി പവര്‍ എക്‌സ്ട്രാ അദ്ഭുതമരുന്ന് ലൈംഗിക സംതൃപ്തി ആഗ്രഹിക്കുന്ന പുരുഷനും സ്ത്രീക്കും ഒരേപോലെ ഉപയോഗിക്കാമെന്ന മുഖവുരയോടെയാണ് തുടക്കം. ലൈംഗിക ആഗ്രഹങ്ങള്‍ക്ക് തീകൊളുത്തി കിടപ്പറയില്‍ അഗ്‌നികുണ്ഠംതന്നെ സൃഷ്ടിക്കുന്ന ഈ മരുന്ന് ദാമ്പത്യ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
''ആദ്യരാത്രി അദ്ഭുതരാത്രിയാകാന്‍ മുസ്‌ലി പവര്‍ എക്‌സ്ട്രാ ശീലമാക്കൂ. ദാമ്പത്യ ജീവിതത്തില്‍ ലൈംഗിക സംതൃപ്തിയുടെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു'' എന്ന വര്‍ണനക്ക് താഴെ പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക പോരായ്മകള്‍ കമ്പനി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം, ആഗ്രഹമുണ്ടെങ്കിലും ഒന്നിനും കഴിയാത്ത അവസ്ഥ, ഊര്‍ജക്കുറവുമൂലമുള്ള കടുത്ത ക്ഷീണം തുടങ്ങി പുരുഷന്മാരുടെ പ്രശ്‌നങ്ങളും താല്‍പര്യക്കുറവ്, അവയവത്തിലെ വേദന, ഉത്തേജനക്കുറവ്, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങി സ്ത്രീകളുടെ എല്ലാതര ലൈംഗിക രോഗങ്ങള്‍ക്കും ഉത്തമമായ മുസ്‌ലി-എക്‌സ്ട്രാ പവര്‍(അധികശക്തി), എക്‌സ്ട്രാ ടൈം (ദീര്‍ഘസമയം), എക്‌സ്ട്രാ പ്ലഷര്‍ (അധിക സന്തോഷം) എന്നിവ തരുമെന്നും സൈറ്റ് അവകാശപ്പെടുന്നു.
ഇനി എക്‌സ്ട്രായുടെ ചേരുവകകള്‍ എന്തൊക്കെ എന്നതിനും സൈറ്റില്‍ വിശദീകരണമുണ്ട്. സഫേദ് മുസ്‌ലി, കപികച്ചു, അശ്വഗന്ധം, മുരിങ്ങ, ധാത്രി, ട്രിബുലസ്, വയല്‍ച്ചുള്ളി, ജാതിപത്രി, ശിലാജിത് എന്നീ ഒമ്പത് പച്ചമരുന്നുകള്‍ ആറ്റിക്കുറുക്കിയുണ്ടാക്കുന്നതാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതില്‍ മായം ചേര്‍ത്തതായി തെളിയിച്ചാല്‍ അഞ്ച് കോടി രൂപ ഇനാം നല്‍കുമെന്ന് കമ്പനി പരസ്യം ചെയ്തിരുന്നതായി ടെലിവിഷന്‍ കാണികള്‍ പറയുന്നു.
ദല്‍ഹി യൂനിവേഴ്‌സിറ്റിയുടെ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് പുറത്തായിട്ടും കേരളക്കരയിലെ ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളൊന്നും ഇക്കാര്യം 'അറിഞ്ഞിട്ടേയില്ല'. ലബോറട്ടറി മുന്നറിയിപ്പ് നല്‍കുന്നതുപോലെ വായനക്കാര്‍ /കാഴ്ചക്കാര്‍ മാരകരോഗം വന്ന് മരിച്ചുവീണാലും വര്‍ഷങ്ങളായി തുടരുന്ന ലക്ഷങ്ങളുടെ പരസ്യ വരുമാനം നഷ്ടപ്പെടുത്താന്‍ മാധ്യമ മുതലാളിമാരാരും ഒരുക്കവുമല്ല.
പരിശോധനാ റിപ്പോര്‍ട്ട് കേരളത്തിലും പുറത്തായതോടെ സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ സടകുടെഞ്ഞഴുന്നേറ്റിരിക്കുകയാണ്. മരുന്ന് കസ്റ്റഡിയിലെടുക്കാന്‍ അദ്ദേഹം തിരുവനന്തപുരം ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് ഒരാഴ്ചമുമ്പ് 'നിര്‍ദേശം' കൊടുത്തിട്ടുണ്ടത്രെ. ഗുളിക സംസ്ഥാന ലബോറട്ടറിയില്‍ ഇനി 'പരിശോധിക്കാനേ' ബാക്കിയുള്ളൂ. കമ്പനി പരസ്യത്തില്‍ പറയുന്നതുപോലെ എക്‌സ്ട്രാ പവര്‍, എക്‌സ്ട്രാ ടൈം, എക്‌സ്ട്രാ പ്ലഷര്‍ തുടങ്ങി 'എക്‌സ്ട്രാ'കളില്‍ ആര്‍ക്കാണ് താല്‍പര്യമില്ലാത്തത്?

1 comments:

remakuttan said...

ആയൂര്‍വേദവും ഈ വക മരുന്നുകളുമായി യാതൊരു ബന്ധവുമില്ല

Post a Comment