മുസ്‌ലി പവര്‍: ആന്ധ്രയിലെ പരിശോധനയില്‍ വ്യാജന്‍; കേരളത്തില്‍ സംശുദ്ധം


കൊച്ചി: അന്യസംസ്ഥാന സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ വ്യാജനെന്ന് തെളിഞ്ഞ മുസ്‌ലി പവര്‍ എക്‌സ്ട്ര കേരള സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ സംശുദ്ധമെന്ന് അത്യദ്ഭുത റിപ്പോര്‍ട്ട്! കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറിയിലാണ് ഈ അദ്ഭുതം. സംസ്ഥാന സര്‍ക്കാറിന്റെ നിരോധ ഉത്തരവ് മറികടക്കാന്‍ പതിനെട്ടടവും പയറ്റുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ സാക്ഷ്യപത്രം ഉപയോഗിച്ച് ഹൈകോടതിയില്‍നിന്ന് അനുകൂലവിധി നേടാനുള്ള ശ്രമത്തിലാണ്.
ആയുര്‍വേദമെന്ന് അവകാശപ്പെടുന്ന ഈ മരുന്ന് തികച്ചും കൃത്രിമമാണെന്നും ഉപയോഗിക്കരുതെന്നും ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പേ പൊതുജനത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഹൈദരാബാദിലെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ അലോപ്പതി ഉത്തേജകമരുന്നുകള്‍ പൊടിച്ചുചേര്‍ത്തെന്ന റിപ്പോര്‍ട്ട് അസി. ഡയറക്ടര്‍ എസ്. വിജയകുമാറാണ് അന്ന് പുറത്തുവിട്ടത്.
ഇക്കാര്യം പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലടക്കം വന്നിരുന്നു. ഇതിനുശേഷമാണ് മരുന്നില്‍ താഡാലഫില്‍ എന്ന ഉത്തേജകം അമിത അളവില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബിലെ പരിശോധനയില്‍ വെളിവായത്. സിനാഫില്‍ സിട്രേറ്റ് ഉണ്ടെന്നാണ് ആന്ധ്ര സര്‍ക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, നിയമം ലംഘിച്ച് പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആന്ധ്ര സര്‍ക്കാര്‍ മരുന്നുകള്‍ കണ്ടുകെട്ടുകയും ചെയ്തു.
സര്‍ക്കാറില്‍ സമര്‍പ്പിച്ച നിശ്ചിത മരുന്നുകൂട്ട് പട്ടികയില്‍ അസാധാരണ വ്യതിയാനം നടത്തിയതിനെത്തുടര്‍ന്ന് കേരള ഡ്രഗ് സ് കണ്‍ട്രോള്‍ വകുപ്പും ഏഴരക്കോടിയുടെ മരുന്ന് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ മൂവാറ്റുപുഴ കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നിട്ടും സിനാഫില്‍ സിട്രേറ്റ്, താഡാലഫില്‍ എന്നിവ ഇല്ലെന്നും മികച്ച മരുന്നാണിതെന്നുമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ എറണാകുളം റീജനല്‍ ഡ്രഗ് സ് ഇന്‍സ്‌പെക്ടര്‍ വക സാക്ഷ്യപ്പെടുത്തല്‍. മുമ്പും കഴിഞ്ഞ ദിവസവും ഈ രേഖ പ്രദര്‍ശിപ്പിച്ചാണ് താഡാലഫില്‍ ഇല്ലെന്ന അവകാശവാദവുമായി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗത്തിറങ്ങിയത്.
കുട്ടികളുണ്ടാകുമെന്നും വൃദ്ധര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാമെന്നും എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുമെന്നുമുള്ള വ്യാജ പ്രസ്താവനകളുമായി പരസ്യങ്ങള്‍ നിരത്തിയതാണ് മുസ്‌ലി പവറിന് വിനയായത്. ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കണമെങ്കില്‍ മരുന്ന് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് അംഗീകൃത കേന്ദ്രങ്ങള്‍ വഴി ക്ലിനിക്കല്‍ ട്രയല്‍ എന്ന അതിസങ്കീര്‍ണ പരിശോധനകളിലൂടെ തെളിയിക്കണം.



0 comments:

Post a Comment