മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചു


മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചു
കൊച്ചി: വിവാദ ലൈംഗിക ഉത്തേജക ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്ര   സര്‍ക്കാര്‍ നിരോധിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി.ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ പഠന റിപ്പോര്‍ട്ട് 'മാധ്യമം' പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് നിരോധം.
എറണാകുളം മൂവാറ്റുപുഴ വെള്ളൂര്‍ കേന്ദ്രമായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലാണ് മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദകര്‍. ഒമ്പത് ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നായിരുന്നു അവകാശവാദം. ലൈംഗിക ഉത്തേജനത്തിന് പേരുകേട്ട സഫേദ് മുസ്‌ലിയാണ് പ്രധാന ചേരുവയെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മനുഷ്യശരീരത്തിന് മാരക പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന താഡാല ഫില്‍ എന്ന ഉത്തേജകം അമിത അളവില്‍ പൊടിച്ചുചേര്‍ത്തതായി ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ റിപ്പോര്‍ട്ട് വിവിധ പത്രങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന സി.വി. വിനായകനാണ് പ്രസിദ്ധീകരിച്ചത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഔഷധ പഠനകേന്ദ്രമായ തൈറോ കെയര്‍ ടെക്‌നോളജീസിനുവേണ്ടിയാണ് പുറത്തിറക്കിയതെന്ന് അവകാശപ്പെട്ടിരുന്നു.എന്നാല്‍,ഈ വാദം ശരിയല്ലെന്ന് തൈറോ കെയര്‍ അധികൃതര്‍ 'മാധ്യമ'ത്തോട് വെളിപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും രംഗത്തെത്തിയിരുന്നു. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാനാവുന്നതല്ലെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും വ്യക്തമാക്കി.
ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ആത്മത കേന്ദ്രത്തിലാണ് എച്ച്.ഐ.വി ബാധിതരില്‍ പരീക്ഷണം നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും അനുമതിയില്ലാതെയാണ് ഇവിടെ എത്തിയ രോഗികളില്‍ അനധികൃതമായി ക്ലിനിക്കല്‍ ട്രയല്‍ നടന്നത്. ആത്മതയുടെ സഹോദര സ്ഥാപനമായ ആലപ്പുഴയിലെ ചിങ്ങവനത്തെ കൃപ ഭവനിലാണ് പരിശോധന സംഘടിപ്പിച്ചത്.
വ്യക്തിത്വ വികസന ക്ലാസിനെത്തിയ ശ്രേയ ബെന്നി എന്ന 12കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഈ കേന്ദ്രത്തിലായിരുന്നു.കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചു ലേച്ചംകാലമാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. മരുന്ന് നല്ലതാണെന്ന് എച്ച്.ഐ.വി ബാധിതരെ കൊണ്ട് പറയിപ്പിക്കുന്ന ദൃശ്യചിത്രങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മുസ്‌ലി പവറിനെതിരെ അലോപ്പതി, ആയുര്‍വേദ ഡ്രഗ്‌സ്്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം മേധാവി ഡോ. എ.പി. അരവിന്ദന്‍ നിരോധന വാര്‍ത്തയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
2007 ജൂണ്‍ 28നാണ് ഡ്രഗ്‌സ് ലൈസന്‍സ് നമ്പര്‍ 77/25 D/2007 പ്രകാരം മരുന്നിന്റെ വിതരണം ആരംഭിച്ചത്. ഡോ. കെ.സി. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിങ് ഡയറക്ടര്‍. ബഹുരാഷ്ട്ര കുത്തക മരുന്ന്  കമ്പനിയായ റാന്‍ ബാക്‌സിയുടെ മുന്‍  ജനറല്‍ മാനേജര്‍ വി.കെ. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ജനറല്‍ മാനേജര്‍. പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ തലവന്‍ ഡോ.പി.വി. മാത്യു ഇതിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്. മെഡിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്  ഡോ.ഫിലിപ്പ് എബ്രഹാമാണ്. കഴിഞ്ഞവര്‍ഷം വ്യവസായ പ്രതിഭ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതിയില്‍നിന്ന് ഇവര്‍ ഏറ്റുവാങ്ങിയിരുന്നു. വിപണിയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന വയാഗ്ര എന്ന ലൈംഗിക ഉത്തേജക മരുന്നിന്റെ പകരക്കാരായാണ് ഇവര്‍ വിപണിയിലെത്തിയത്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു.


0 comments:

Post a Comment