നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് വഴി മരുന്ന് വില്‍പന സജീവം


വെള്ളമുണ്ട: സകല രോഗത്തിനുമുള്ള പരിഹാരം എന്ന് വിശ്വസിപ്പിച്ച് വിറ്റാമിന്‍ ഗുളികകള്‍ വന്‍വിലക്ക് വിറ്റ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനി രംഗത്ത്. മാറാ രോഗത്തിനുള്ള മരുന്നെന്ന് വിശ്വസിപ്പിച്ചാണ് ആംവേയുടെ വൈറ്റമിന്‍ മരുന്നുകള്‍ നല്‍കി രോഗികളെ ചൂഷണം ചെയ്യുന്നത്.
വെള്ളമുണ്ടയിലെ ചില ആരോഗ്യ വകുപ്പ് അധികൃതരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നേതൃത്വത്തിലാണ് മരുന്ന് വില്‍പന. കീടനാശിനി ഉപയോഗം വര്‍ധിച്ചതോടെ പഴം-പച്ചക്കറികള്‍ മാത്രം കഴിച്ചതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രോഗമില്ലാത്തവര്‍ക്കും മരുന്ന് നല്‍കുന്നുണ്ട്.
നെറ്റ്‌വര്‍ക്ക്-ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ രോഗികളെ നേരിട്ട്കണ്ട് ഏജന്റുമാരാണ് മരുന്ന് വില്‍പന നടത്തുന്നത്. ആരോഗ്യ വകുപ്പധികൃതര്‍ കൂടെയുള്ളതിനാല്‍ കൂടുതലും സാധാരണക്കാരാണ് വലയില്‍ വീഴുന്നത്. വെള്ളമുണ്ടയിലെ ടി.ബി രോഗിക്ക് രോഗം മാറുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം  വന്‍വില വാങ്ങി മരുന്നു നല്‍കിയിരുന്നു. ആദിവാസികളടക്കമുള്ളവരെ ചൂഷണം ചെയ്യുന്നതും പതിവായിട്ടുണ്ട്.ഗുജറാത്തിലെ സഞ്ജീവനി ഉപചാര്‍ കേന്ദ്രയുടെ പേരിലുള്ള നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിലൂടെയും വിവിധ ആയുര്‍വേദ മരുന്നുകള്‍ പ്രചരിക്കുന്നുണ്ട്.  ഒരു പെട്ടി ഗുളികക്ക് 400 രൂപ മുതലാണ് വില.
ഗ്രാമങ്ങള്‍ തോറും ക്ലാസുകള്‍ സംഘടിപ്പിച്ചും മരുന്ന് വില്‍പന തകൃതിയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരായി ചമഞ്ഞ് നല്‍കുന്ന അദ്ഭുത മരുന്നിന് രോഗികള്‍ക്കിടയില്‍ പെട്ടെന്ന് പ്രചാരം ലഭിക്കുന്നു.



0 comments:

Post a Comment